Thursday 28 June 2012

മുറിവ്


















ഇന്നീ മുള്ളുകള്‍
മുറിവു ഉണ്ടാക്കിയത്
എന്‍റെ വിരലില്‍
മാത്രം ആണ്....
നിന്‍റെ വാക്കുകള്‍
എന്‍റെ ഹൃദയത്തില്‍
ഉണ്ടാക്കിയ മുറിവില്‍
ഞാന്‍ ഇപ്പോഴും
നീറുന്നു............

Wednesday 27 June 2012

സൌഹൃദം

എന്‍റെ മനസ്സിലെ എരിയുന്ന
കനലുകള്‍ക്കിടയിലും നിന്‍റെ
സൌഹൃദം എനിക്ക്
കുളിര്‍മഴ ആണ്...........

പിണക്കങ്ങളും 
പരിഭവങ്ങളും
സ്നേഹത്തിന്‍റെ
 വെയിലില്‍
ഉരുകി നിങ്ങളുടെ 
സൌഹൃദങ്ങളും
പൂവ്‌ പോലെ 
സുഗന്ധം പരത്തട്ടെ...

പ്രണയം

നിന്നെയും എന്നെയും
തലോടുന്നത് ഒരേ
കാറ്റ്‌ ആണ് എന്ന്
അറിയുമ്പോള്‍ എനിക്ക്
ഈ കാറ്റിനോടും
പ്രണയമാണ്

രാവുകള്‍ 
പ്രണയാദ്രമാകുമ്പോള്‍
കിനാവുകളില്‍ 
വര്‍ണ്ണം വിടരുമ്പോള്‍
ദിനവും രാത്രിയും 
അറിയാതെ പോകുന്നു

ഈ പ്രണയ രാമഴയില്‍
അലിഞ്ഞു ഞാന്‍
മയങ്ങിപോയി എന്‍റെ
പിണക്കങ്ങള്‍ അതില്‍
അലിഞ്ഞു പോയി....

വര്‍ണ്ണപക്ഷി

എന്‍റെ നെഞ്ചിനുള്ളില്‍
കൂട് കൂട്ടിയ വര്‍ണ്ണപക്ഷി
നിന്‍റെ നഖങ്ങള്‍ എന്‍റെ
നെഞ്ചില്‍ ഊര്‍ന്നു ഇറങ്ങുമ്പോഴും
ഞാന്‍ കാതോര്‍ക്കുന്നു
അത് കഴിഞ്ഞുള്ള നിന്‍റെ
കുറുകലിനായി...

നഷ്ടം

വിടരാതെ പോയ മുല്ലമൊട്ട് പോലെ
പെയ്യാതെ പോയ കാര്‍മേഘം പോലെ
അണഞ്ഞു പോയ തിരിനാളം പോലെ
മീട്ടാതെ പോയ രാഗം പോലെ
എന്നെ തഴുകാതെ പോയ കാറ്റാണ് നീ
ചൂടാതെ പോയ പൂക്കള്‍ പോലെ
എന്‍ മോഹങ്ങളും നിലംപതിച്ചു......

നഷ്ടപ്രണയം

എന്‍റെ മൌന നൊമ്പര വീണയില്‍
ഇന്നു മീട്ടിയ ഗിതങ്ങള്‍
നിന്നെ കുറിച്ചായിരുന്നു...
നമ്മുടെ പ്രണയകാലത്തെ
കുറിച്ചായിരുന്നു
നഷ്ടപ്രണയത്തിന്റെ മറ്റൊലിയില്‍
നിന്‍റെ ഹൃദയം വിറങ്ങലിച്ചുവോ
കൂടെ നീ കൈയില്‍ വെച്ചിരിക്കുന്ന
എന്‍റെ ഹൃദയവും..........

ഒരു ഓര്‍മ്മ

ചെറിയ പീലികുഞ്ഞുങ്ങള്‍
ഉണ്ടാവാന്‍ മാനം കാണിക്കാതെ
പുസ്തകത്താളില്‍ വെക്കുന്ന
മയില്‍പീലി പോലെ
നിന്റെ ഓര്‍മ്മകള്‍
ഇന്നും ഒരു നിധി ആയി
ഞാന്‍ കാത്തു വെക്കുന്നു
ആ ഓര്‍മ്മകളിലെ നിന്റെ
നിറഞ്ഞ പുഞ്ചിരി ആണ്
ഇന്നും എന്നെ ജീവിക്കാന്‍
സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നത്

കാത്തിരുപ്പു നിനക്കായി



ഞാന്‍ കാത്തുവെച്ച
സ്വപ്നങ്ങളില്‍
വിരുന്നുണ്ണാന്‍
നീ വരുന്നതും
കാത്തു ഇന്നും
ഞാന്‍കാത്തിരിപ്പു
നിനക്കായി...




എന്‍റെ പൂന്തോട്ടത്തിലെ
പൂക്കള്‍ എല്ലാം ഞാന്‍
നിനക്കായി കാത്തുവെക്കാം
നീ എനിക്കായി
തിരിച്ചു വരുമെങ്കില്‍.....






എന്‍റെ മൌനനോബരങ്ങള്‍
എല്ലാംഒരു ഗീതമായി
ഞാന്‍ മീട്ടാം നിന്‍റെ
വഴിത്താരകളില്‍ ആ ഗീതം
നിനക്ക്ശക്തി പകരട്ടെ.......




Sunday 24 June 2012

രാത്രിമഴ

രാത്രിമഴയുടെ കിന്നാരം
കാതില്‍ വന്നു പതിക്കവേ
ഞാനും ആശിച്ചു
ഒരു രാത്രി മഴ ആവാന്‍......
ഒരു നിമിഷം കൊണ്ട്
നിന്നില്‍ പെയ്തിറങ്ങി
ഒരു ഓര്‍മ്മ പോലും
അവശേഷിപ്പിക്കാതെ
ഒരു രാത്രിമഴ പോലെ
മണ്ണില്‍ അലിയാന്‍....

Saturday 23 June 2012

പൂവിന്‍റെ പ്രണയം

പൂവിന് കാറ്റിനോട് പ്രണയം
കാറ്റിന്‍റെ ഓരോ തഴുകലിലും
അവള്‍ കോരിത്തരിച്ചു
ഓരോ നിമിഷത്തിലും
കാറ്റിന്റെ മൂളലിനായി
അവള്‍ കാതോര്‍ത്തു
ഒരു നാള്‍ കാറ്റ് അവളുടെ
കാതില്‍ ചൊല്ലി
നീ എനിക്കു സ്വന്തം..
ആ വാക്കില്‍ മയങ്ങി നിന്ന
പൂവ് അറിഞ്ഞില്ല കാറ്റ്
എല്ലാ പൂവുകളുടെയും
ചെവിയില്‍ പറഞ്ഞത്‌ അതാണെന്ന്
അവസാനം ആ കാറ്റില്‍ പൊഴിഞ്ഞു
മണ്ണില്‍വീണപ്പോഴും അവള്‍
ഓര്‍ത്തത്‌ ഇനി കാറ്റിനായ്
ആര് കാത്തിരിക്കും എന്നാണ്.
അവളുടെ ആത്മാവ് മണ്ണില്‍
ലയിച്ചപ്പോഴും കാറ്റ്
വീശികൊണ്ട് തന്നെ ഇരുന്നു...

Thursday 21 June 2012

താമരയുടെ ദുഃഖം

കാണാകിനാവിന്‍ തീരത്ത്
മോഹതാമാര വിരിഞ്ഞു
അതിന്റെ അല്ലിയില്‍ വന്നിരുന്ന
വണ്ടിനോടുള്ള ദേഷ്യത്തില്‍
സൂര്യന്‍ കത്തിജ്വലിച്ചപ്പോള്‍
താമരയും മിഴികള്‍ കൂപ്പി
അത് കണ്ടു പരിഭവത്തില്‍
സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍
മറഞ്ഞപ്പോള്‍ പിന്നെ വന്ന
മഴയും അവള്‍ക്കു കുളിരേകിയില്ല
തന്‍റെ സങ്കടം മനസ്സിലാക്കാതെ
സൂര്യന്‍ അവളെ ഇരുട്ടിലാഴ്ത്തി
പിന്നെ വന്ന ചന്ദ്രനും അവളെ
ആശ്വസിപ്പിക്കാന്‍ ആയില്ല...

Wednesday 20 June 2012

എന്‍റെ സ്വന്തം

കോടമഞ്ഞിന്‍  തണുപ്പുള്ള പുലരിയില്‍
മഴയായി വന്ന കനവ് നീ
എന്നിലേക്ക് പെയ്തിറങ്ങാന്‍ വെമ്പുന്ന
നനവുള്ള കൊഞ്ചല്‍ നീ
എന്റെ മിഴികളില്‍ ഞാന്‍ അറിയാതെ
വന്നിരുന്ന ജലകണം നീ
എന്റെ മലര്‍വാടിയിലെ റോസ്ദളം നീ
നീ എന്നും എന്‍റെ സ്വന്തം...........

Sunday 17 June 2012

മഴ

സൂര്യന്‍ പരിഭവത്താല്‍
കാര്‍മേഘങ്ങള്‍ക്കിടയില്‍
പോയി ഒളിച്ചിരിക്കുന്നു
നീ ഇനിയും പഠിച്ചില്ലേ
എന്ന മട്ടില്‍
കാറ്റ് എന്നെ നോക്കി
കളിയാക്കി ചിരിച്ചു
ഞാനോ ഈ മഴയില്‍
നനഞ്ഞു കുതിരുമ്പോഴും
നിന്റെ ഒരു ചിരിക്കായ്‌
കാതോര്‍ക്കുന്നു.......

Saturday 16 June 2012

മോഹങ്ങള്‍

വിരിയുന്നതിനു മുമ്പേ
പൊഴിഞ്ഞ എന്‍ മോഹങ്ങള്‍
പെയ്യാതെ പോയ
മഴ മേഘങ്ങള്‍ പോലെ
വിരിയാതെ പോയ
മാമ്പൂ പോലെ
സൂര്യന്റെ അതി സ്നേഹത്താല്‍
കരിഞ്ഞ സുര്യകാന്തി പോലെ
വെറുതെ എന്‍ മോഹങ്ങള്‍
എല്ലാം വെറുതെ..........

Friday 15 June 2012

നിന്നോട് ഒരു വാക്ക്

എനിക്കെന്നെ നഷ്ടമായിടത്തു നിന്നാണ്
നിന്നോടുള്ള എന്‍റെ സൗഹൃദം ആരംഭിച്ചത്...

നീ എന്നില്‍ പ്രണയത്തിന്റെ
ചാരുതകള്‍ വിരിയിക്കാന്‍
ശ്രമിച്ചപ്പോഴും ഞാന്‍ ഓര്‍മ്മിപ്പിച്ചിരുന്നു
ഇതെല്ലാം ഓര്‍മ്മ' ആകുന്ന ദിവസത്തെ പറ്റി

നീ കാറ്റായി മരത്തെ തലോടുബോള്‍
ഇനി വേറൊരു കാറ്റായി വന്നാലും
ഞാന്‍ കണ്ണ് അടക്കും എന്ന് പറഞ്ഞത്‌
നീ കണ്ടിട്ടും കാണാതെ നടിച്ചു..

ഇന്ന് നീ എന്നെ കുറ്റപ്പെടുത്തുംബോഴും
നീ അറിയുന്നില്ല നീ വാശിപിടിക്കുന്നത്
നിന്‍റെ ഇഷ്ടം മാത്രം ജയിക്കാന്‍ ആണെന്ന്

Thursday 14 June 2012

മൌനം



ഞാന്‍ വായിച്ചു തുടങ്ങിയിരിക്കുന്നു
പുസ്തകതാളുകള്‍ക്കിടയില്‍
മാനം കാണാതെ ഒളിപ്പിച്ചിരുന്ന
മയില്‍പ്പീലിപോലത്തെ നിന്‍റെ മനസ്സ്
ഒരു കുഞ്ഞു നക്ഷത്രം പോലെ വിരിഞ്ഞു
എന്നിലേക്ക് നീളുന്ന നിന്‍റെ നോട്ടങ്ങള്‍
എന്റെ സാമീപ്യം അറിയുമ്പോള്‍
താളം തെറ്റുന്ന നിന്‍റെ ഹൃദയമിടിപ്പുകള്‍
എല്ലാം എന്നോട് മന്ത്രിക്കുന്നുണ്ട്
നിനക്കെന്നോട് പറയാനുള്ളത്
എന്നിട്ടും എന്തേ നീ മാത്രം മൌനത്തിന്റെ
മൂടുപടം അണിഞ്ഞു നില്‍ക്കുന്നത്.......

Wednesday 13 June 2012

നിശബ്ദത



നിന്‍റെ നിശബ്ദ പ്രണയത്തിന്‍റെ
അലകള്‍ എന്റെ ചെവിയില്‍
അലയടിക്കുന്നു........
നിന്റെ നിശബ്ദ കാലടികള്‍
എനിക്കു ചുറ്റും
നൃത്തമാടുന്നത്
ഞാന്‍ അറിയുന്നു
പക്ഷെ നീ തിരയുന്ന
പൂങ്കാവനത്തിലെ കരിഞ്ഞ
പൂവാണ് ഞാന്‍...........
എന്തേ അത് മാത്രം
നീ അറിയാതെ പോയി...

Tuesday 12 June 2012

നരഭോജികള്‍

നരഭോജികള്‍ അവര്‍
അവള്‍ക്കു ചുറ്റും
ആനന്ദ നൃത്തമാടുന്നു
കഴുകന്‍ കണ്ണുകള്‍
കൊണ്ടവര്‍ അവളെ
ഊറ്റി കുടിക്കുന്നു.......
അവളുടെ പൊട്ടിയ ഹൃദയത്തെ
ചവിട്ടി അവര്‍ അവളിലേക്ക്
നടന്നു അടുക്കുന്നു
അവര്‍ നരഭോജികള്‍

പരിഭവം



ഇനിയും എന്തിനീ പരിഭവം
അറിയൂ നീ ഇല്ലെങ്കില്‍ എനിക്ക്
വര്‍ണ്ണചാരുതകള്‍ ഇല്ല
നിന്നെ കുറിച്ചുള്ള കവിതകള്‍ ഇല്ല
അറിയാതെ ചെയ്ത കാര്യം
പറയതെങ്ങനെ അറിയും ഞാന്‍..

നീ എനിക്ക് ആരാണ് എന്ന്
അറിയണമെങ്കില്‍..............
ഞാന്‍ നിനക്ക് ആരാണ് എന്ന്
ചിന്തിച്ചാല്‍ മതി........

Monday 11 June 2012

അപരിചിതന്‍



പതിവ്പോലെ ഫോണിന്റെ ശബ്ദം കേട്ടു കൊണ്ടാണ് നന്ദന ഉണര്‍ന്നത്... പ്രതീക്ഷിച്ചത്‌ പോലെ തന്നെ ഒരു ഗുഡ്‌മോര്‍ണിംഗ് ... ഫോണ്‍ താഴെ ഇട്ടിട്ടു അവള്‍ എണീറ്റു. അവള്‍ നന്ദന , വിവാഹിത ആയിട്ടും അവിവാഹിതയെ പോലെ കഴിയാന്‍ വിധിക്കപ്പെട്ടവള്‍. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഭര്‍ത്താവിന്റെ കൂടെ വെറും വിരലില്‍ എണ്ണാവുന്ന ദിനങ്ങളില്‍ മാത്രം കഴിഞ്ഞവള്‍.

രാവിലെയും , രാത്രിയിലും ആരെയോ ബോധിപ്പിക്കാന്‍ വേണ്ടി വരുന്ന ശുഭദിനം, ശുഭരാത്രി മെസ്സേജുകള്‍, വല്ലപ്പോഴും സുഖം ആണോ എന്ന് ചോദിച്ചുള്ള ഫോണ്‍കോളുകള്‍ അതില്‍ ഒതുങ്ങുന്നു അവളും ഭര്‍ത്താവും തമ്മില്‍ ഉള്ള ബന്ധം... കല്യാണം കഴിഞ്ഞു ആദ്യമൊക്കെ വഴക്കും, പിണക്കവും , പരിഭവവും ഒക്കെ തോന്നിയെങ്കിലും പിന്നെ പിന്നെ നന്ദനക്ക് ഒക്കെ ശീലം ആയി... എല്ലാത്തിനും ബിസി എന്ന ഒറ്റവാക്കില്‍ പറഞ്ഞുഒതുക്കുന്ന ഭര്‍ത്താവുമായി അവള്‍ പൊരുത്തപ്പെട്ടു... നാട്ടില്‍ വരാന്‍ പോലും അവനു സമയം ഇല്ല അല്ലേ എന്നുള്ള വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യശരങ്ങളില്‍ നിന്നും എന്നും മറുപടി പുഞ്ചിരിയില്‍ ഒതുക്കി  അവള്‍ നടന്നു.. അവളുടെ കണ്ണില്‍  ഭര്‍ത്താവ് അവളുടെ താലി ആയിരുന്നു.. എപ്പോഴും കൂടെ ഉള്ള അവളുടെ ദുഃഖങ്ങള്‍ മനസ്സിലാക്കുന്ന താലി... അതിനോട് അവള്‍ സംസാരിച്ചു ദുഃഖങ്ങള്‍ പ്രതീക്ഷകള്‍ എല്ലാം പങ്കു വെച്ചു...

ശരിക്കൊന്നു മിണ്ടിയിട്ടില്ലെങ്കിലും , കാമുകി കാമുകന്‍മാര്‍ ആയിട്ടില്ലെങ്കിലും അവള്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നു... നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ അവളെ വീണ്ടും മുന്നോട്ട് പോവാന്‍ പ്രേരിപ്പിച്ചു...

പഞ്ചായത്ത്‌ ഓഫീസിലെ ചെറിയൊരു ജോലി, ഇന്ന് അതാണ് അവളുടെ സമയം നീക്കാന്‍ ഉള്ള ഏക മാര്‍ഗ്ഗം. താന്‍ ഒറ്റക്കല്ല എന്നാ തോന്നല്‍ ഉണ്ടാവുന്നത് അവിടെ പോയി അവിടുള്ളവരോട് മിണ്ടുമ്പോള്‍ ആണു.. ഇന്ന് ശനിയാഴ്‌ച ആണ്... താന്‍ ഒഴികെ ബാക്കി എല്ലാവരും പ്രതീക്ഷിക്കുന്ന ദിവസം..നാളെ ഞായറാഴ്ച എല്ലാവരും അവധികളെ സന്തോഷത്തോടെ നോക്കുന്നു, ഞാന്‍ മാത്രം ആ ദിവസത്തേയും നിസ്സംഗതയോടെ കാണുന്നു ... അവള്‍ ഓര്‍ത്തു...

അപ്പോളാണ് ഫോണില്‍ നിന്നും ഒരു മെസ്സേജ് വന്ന ശബ്ദം..തനിക്ക് ആരാണ് മെസ്സേജ് അയക്കാന്‍ ഉള്ളത് എന്ന് ഓര്‍ത്തുകൊണ്ട് അവള്‍ ഫോണ്‍ നോക്കി..

"എന്നെ മറന്നോ? " ആ മെസ്സേജ് അങ്ങനെ ആരുന്നു... നന്ദന നോക്കി അതെ അറിയില്ലാത്ത നമ്പര്‍.തെറ്റായി വന്ന സന്ദേശം ആണെന്ന് മനസ്സിലായി... ഓ മറന്നില്ല എന്ന് ആത്മഗതം പറഞ്ഞു ഫോണ്‍ അവള്‍ ബാഗില്‍ ഇട്ടു ജോലിക്ക് പോവാന്‍ തയ്യാറായി..

 മുറപോലെ ഉള്ള ഭര്‍ത്താവിന്റെ മെസ്സജുകളും , ജോലി തിരക്കും അങ്ങനെ വീണ്ടും ദിവസങ്ങള്‍ കടന്നു പോയി... വീണ്ടും ഒരു ശനിയാഴ്ച , ഓഫീസില്‍ നിന്ന് വന്നു, ഒന്നും ചെയ്യുവാന്‍ ഇല്ലാതെ റ്റി.വി യില്‍ ചാനല്‍ മാറ്റി കളിക്കുന്നതിന്റെ ഇടക്ക് വീണ്ടും ഫോണ്‍ ശബ്ദിച്ചു...

നന്ദന നോക്കിയപ്പോ കണ്ടു അതെ കഴിഞ്ഞ ആഴ്ച മെസ്സേജ് വന്ന അതെ അറിയില്ലാത്ത നമ്പര്‍..ഇപ്രാവശ്യം സന്ദേശം കുറച്ചു മാറ്റിയിട്ടുണ്ട് ... "താന്‍ എന്നെ മറന്നു അല്ലേ " എന്ന് ആക്കിയിരിക്കുന്നു.... തന്നെ ആരോ പറ്റിക്കുന്നത് ആണെന്ന് നന്ദനക്കു മനസ്സിലായി..പക്ഷെ ആരാകും , ഓഫീസില്‍ ഇങ്ങനെ പാഴാക്കാന്‍ സമയം ആര്‍ക്കും ഇല്ല... പിന്നെ ആര്? ആ ചോദ്യം നന്ദനയുടെ മനസ്സില്‍ കിടന്നു കുഴങ്ങി.. ആരായാല്‍ തനിക്കെന്താ എന്നുള്ള ചിന്ത മറുപടി അയക്കാതിരിക്കാന്‍ കാരണം ആയി...

വീണ്ടും ദിവസങ്ങള്‍ കടന്നു പോയി... വീണ്ടും ഒരു അവിധി ദിനങ്ങള്‍... ഈശ്വര ഈ അവിധി ദിവസങ്ങള്‍ എന്നെ മുഷിപ്പിക്കുന്നു... അവള്‍ സ്വയം പറഞ്ഞു.. പതിവ് പോലെ ഒന്നും ചെയ്യാന്‍ ഇല്ലാത്ത ഒരു അവിധി ദിനം... രാവിലത്തെ ഗുഡ്‌മോര്‍ണിംഗ് മെസ്സേജ് അവളെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തി... ഇയാള്‍ക്ക് ആ മെസ്സജിന്റെ കൂടെ
നിനക്ക് സുഖമല്ലേ എന്നെങ്കിലും എഴുതികൂടെ എന്ന് അവള്‍ ആലോചിച്ചു... എവിടുന്നു സമയം ഇല്ലാലോ...
എന്തിനാരിക്കും ഇങ്ങനെ മുടങ്ങാതെ മെസ്സേജ് അയക്കുന്നെ ...താന്‍ ജീവിചിരുപ്പുണ്ട് എന്ന് എന്നെ അറിയിക്കാനോ അതോ നിന്നെ ഞാന്‍ മറന്നിട്ടില്ല എന്ന് ഓര്‍മ്മപ്പെടുത്താനോ... എന്തിനു വേണ്ടി ആണേലും ഞാന്‍ വായിക്കുന്നു.. ഇങ്ങനെ പല വിധ ചിന്തകളാല്‍ ഫോണ്‍ പിടിച്ചു ഇരുന്നപ്പോള്‍ ആണ് അടുത്ത മെസ്സേജിന്റെ വരവ്

നന്ദന നോക്കി അതെ ആ പഴേ അറിയില്ലാത്ത നമ്പര്‍ തന്നെ...ഉള്ളടക്കം മാറിയിട്ടുണ്ട്... "തനിക്ക് എന്നെ ഒരു ദിവസത്തേക്ക് പ്രണയിക്കാമോ ? "  ആ മെസ്സേജ് കണ്ടു ചെറുതായി ഒന്ന് ഞെട്ടി ... 26 വയസ്സുള്ള തന്നോട് ഇങ്ങനെ ഒരു ചോദ്യം ... ആരായിരിക്കും ഇവന്‍ അതോ ഇവളോ... വീണ്ടും ആ മെസ്സേജ് വായിച്ചപ്പോ ദേഷ്യം ആണ് തോന്നിയെ .. ഇവന്‍ എന്താണ് എന്നെ പറ്റി വിചാരിച്ചിരിക്കുന്നത്...തിരിച്ചു വിളിച്ചു രണ്ടെണ്ണം പറഞ്ഞാലോ ആദ്യം അങ്ങനെ ചിന്തിച്ചു.. പക്ഷെ അവളുടെ ഉപബോധ മനസ്സ് അവളെ വിലക്കി...ഫോണ്‍ വഴി ഉള്ള ചതിക്കുഴികള്‍ അതിനെ പറ്റിയുള്ള വാര്‍ത്തകള്‍ എല്ലാം അവളുടെ മനസ്സില്‍ കൂടി മിന്നി മറഞ്ഞു.. വേണ്ട മറുപടി അയക്കണ്ട എന്ന് തീരുമാനിച്ചു ഫോണ്‍ വീണ്ടും താഴെ വെച്ചു

എങ്കിലും അവളുടെ മനസ്സ് ആ മെസ്സജിനെ പറ്റി തന്നെ ആണ് ചിന്തിച്ചത്‌... തന്നോട് എന്തിനാവും ഇങ്ങനെ പറഞ്ഞത് എന്നുള്ള ചിന്ത അവളെ പിടിച്ചു കുലുക്കി...ഒരു ദിവസത്തെ പ്രണയം നല്ല ചിന്ത എന്ന് അവള്‍ മനസ്സില്‍ പറഞ്ഞു...

പെട്ടെന്നാണ് അടുത്ത മെസ്സേജ് വന്നത് "താന്‍ ഇപ്പം ചിന്തിക്കുന്നത് ഞാന്‍ പറഞ്ഞ ആ മെസ്സജിനെ പറ്റിയാണ് അല്ലേ" താന്‍ ഒരു മറുപടി അയക്കാതെ തന്നെ എനിക്ക് അറിയാം തന്‍റെ ചിന്തകള്‍ "

അത് വായിച്ചപ്പോ ഇവന്‍ ഏതോ കോളേജില്‍ പഠിക്കുന്ന പയ്യന്‍ ആണെന്ന് തോന്നി. തെറ്റായി കിട്ടിയ നമ്പര്‍ വെറുതെ ഇര ഇട്ടു നോക്കുന്നത് ആയിരിക്കാം.. താന്‍ കല്യാണം കഴിഞ്ഞ ആളാണ് എന്ന് അറിഞ്ഞാല്‍ അതോടെ അവന്‍റെ പ്രണയം തീരും എന്ന് ഓര്‍ത്തപ്പോ  നന്ദനക്ക് ശരിക്കും ചിരി വന്നു...

എന്താണേലും മറുപടി അയക്കാന്‍ ഉദേശിക്കുന്നില്ല എന്നാ മട്ടില്‍ തന്നെ നന്ദന ആ ഫോണ്‍ താഴെ വെച്ചു അടുക്കളയില്‍ കേറി രാവിലത്തെ ഭക്ഷണം ഉണ്ടാക്കുവാന്‍ തുടങ്ങി...ഒക്കെയും ശരിയാക്കി വീണ്ടും വന്നു ഫോണ്‍ നോക്കിയപ്പോ വീണ്ടും മെസ്സേജ് ഉണ്ട്...

"ഞാന്‍ ഇപ്പൊ ഒരു കോള്‍ ആണ് വിളിക്കുന്നെ എങ്കില്‍ താന്‍ മിണ്ടുമാരുന്നല്ലോ പിന്നെ എന്താണ് ഒരു മെസ്സജിനു മറുപടി അയച്ചാല്‍? എന്നെ പറ്റിയാണ് താന്‍ ചിന്തിക്കുന്നത് അതല്ല ഞാന്‍ തന്റെ ചിന്തകളില്‍ വന്നിട്ട് പോലും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് പേടി മറുപടി അയക്കാന്‍"

ഇതു വായിച്ചപ്പോ, ഞാന്‍ മറുപടി അയച്ചേ മതിയാകു എന്ന് വാശി ഉള്ളപോലെ ഉണ്ടല്ലോ എന്ന് തോന്നി  നന്ദനക്ക്.. എന്താണേലും അതിനും മറുപടി അയക്കണ്ട എന്ന് തന്നെ അവള്‍ തീരുമാനിച്ചു...

സമയം കൊല്ലാന്‍ വേണ്ടി പഴയ ഒരു ബുക്ക്‌ വീണ്ടും വായിച്ചു തുടങ്ങി ... അങ്ങനെ എപ്പോളോ മയങ്ങി പോയി
വീണ്ടും ഫോണിന്റെ തുടരെ തുടരെ ഉള്ള ശബ്ദം ആണ് അവളെ ആ മയക്കത്തില്‍ നിന്ന് ഉണര്‍ത്തിയത്...സമയം  നാലു കഴിഞ്ഞിരിക്കുന്നു, ഉച്ചക്ക് പോലും ഒന്നും കഴിചില്ലലോ , വിശപ്പ് കാശിക്ക് പോയ പോലെ തോന്നുന്നു...

വീണ്ടും ഫോണ്‍ എടുത്തു നോക്കി 24 മെസ്സജുകള്‍ തന്റെ ഫോണ്‍ ഇതുവരെ അത്രയും മെസ്സേജ് ഒരുമിച്ച് കണ്ടിട്ടില്ലലോ എന്ന് നന്ദന ഓര്‍ത്തു..മറുപടി തരില്ലേ എന്ന ചോദ്യം മുതല്‍ ഉറങ്ങിപോയോ എന്നാ ചിന്ത വരെ ഉണ്ട്...എന്താണേലും ഇപ്പൊ മടുത്തിട്ടുണ്ടാകും എന്നുള്ള ചിന്തയാല്‍ വീണ്ടും ഫോണ്‍ താഴെ വെക്കാന്‍ ഒരുങ്ങിയപ്പോ വീണ്ടും മെസ്സേജ് എന്ന് ഫോണ്‍ പറഞ്ഞു

നന്ദന ഞാന്‍ തന്നെ ഇന്ന് 12 .. മണി വരെയേ ഉപദ്രവിക്കു ഇന്ന് മരിക്കാന്‍ പോവുന്ന ആളുടെ അന്ത്യാഭിലാഷം എന്ന് കരുതി ഒരു മറുപടി അയച്ചു കൂടെ...

ഈ മെസ്സേജു കണ്ടിട്ടും പ്രിത്യേകിച്ചു ഭാവ വ്യതാസം ഒന്നും വന്നില്ലെങ്കിലും മറുപടി അയച്ചു... ഇത്ര മാത്രം

"ഞാന്‍ താന്‍ ഉദേശിക്കുന്ന ഒരു തരത്തില്‍ ഉള്ള ആളല്ല"


അതിന്റെ മറുപടി വന്നത് പെട്ടന്നായിരുന്നു... താന്‍ നന്ദന അല്ലേ ചിരിക്കുടുക്ക എന്ന് വിളിക്കുന്ന നന്ദന ... ആ മെസ്സേജു നന്ദനയെ ഞെട്ടിച്ചു.. തന്നെ ചിരിക്കുടുക്ക എന്ന് സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ സഹപാഠികള്‍ വിളിച്ചിരുന്ന പേര് , അത് ഇവന് എങ്ങനെ അറിയാം. അതും പെണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്കൂളിലെ പേര്... ആ കാലഘട്ടത്തിലെ ആരുമായിട്ടും ഇപ്പൊ ഒരു ബന്ധവും ഇല്ല , എല്ലാരും എന്ത് ചെയ്യുന്നു എന്ന് പോലും അറിയില്ല...എന്നിട്ടും ആ പേരാണ് അറിയുക പോലും ഇല്ലാത്ത ആരോ എന്നെ വിളിക്കുന്നു...
ആരാണ് ഇയാള്‍ , ഇയാള്‍ക്ക് എങ്ങനെ എന്റെ പേര് കിട്ടി.. ഇങ്ങനെ പലവിധ ചോദ്യങ്ങളും മനസ്സില്‍ കൂടി കറങ്ങി എങ്കിലും മറുപടി അയച്ചത " അല്ല " എന്നായിരുന്നു

"നോക്കു ഇപ്പോള്‍ സമയം 8 ആയിരിക്കുന്നു.. ഇന്ന് പന്ത്രണ്ടു മണി ആകുമ്പോ ഞാന്‍ ഈ ലോകം വിട്ട് പോകും, താന്‍ നന്ദന അല്ല ഞാന്‍ സമ്മതിച്ചു , എങ്കിലും ഇനിയുള്ള 4 മണിക്കൂര്‍ എനിക്ക് വേണ്ടി മാറ്റി വെച്ച് കൂടെ ",

"ഞാന്‍ എന്ത് ചെയ്യണം" നന്ദനയുടെ കൈ യാന്ത്രികമായി മറുപടി അയച്ചു

ഒന്നും വേണ്ട നാളെ നന്ദന മരിക്കാന്‍ പോവാണ് എന്ന് അറിഞ്ഞാല്‍ ഇന്ന് എന്തൊക്കെ ആകും ചെയ്യുക.. എന്ത് ആഗ്രഹിച്ചാലും നടക്കും എങ്കില്‍ എന്താകും ആഗ്രഹിക്കുക... പറയു

നന്ദന ആലോചിച്ചു എന്തൊക്കെ ആകും ചെയ്യുക , നാളെ മരിക്കുവാണേല്‍ അമ്മയെയും അച്ചനെയും കാണാന്‍ പോകും , ആറ്റില്‍ കുളിക്കണം , അങ്ങനെ ഓരോരോ ആഗ്രഹങ്ങള്‍ മെസ്സേജ് ആയി ഒഴുകി... അവളുടെ ഓരോ ആഗ്രഹങ്ങളും പ്രോത്സാഹിപ്പിക്കുന്ന മറുപടികള്‍ പെടുന്നെനെ ആണ് അയാളുടെ അടുത്ത ചോദ്യം വന്നത്..

വേറെ ഒരു ചോദ്യം ചോദിക്കട്ടെ തന്റെ ജീവിതം ഒന്നുടെ തുടങ്ങാന്‍ അവസരം കിട്ടിയാല്‍ എന്തൊക്കെ ചെയ്യും...ഇപ്പം ഉള്ള ഭര്‍ത്താവിനെ തന്നെ വീണ്ടും കെട്ടുമോ ?

ആ ചോദ്യം നന്ദനയുടെ മനസിന്റെ എവിടോക്കൊയോ കൊണ്ട് പൊട്ടിച്ചിതറി... ഫോണ്‍ താഴെ വെച്ച് നന്ദന വെളിയിലേക്ക് നടന്നു. മുറ്റത്ത്‌ മഴ പെയ്യുന്നു... അവള്‍ മഴയിലേക്ക് അറിയാതെ ഇറങ്ങി നിന്നു. ഇപ്പോള്‍ തന്‍റെ മനസ്സിലും ഒരു വലിയ മഴ പെയ്യുന്നതായി അവള്‍ക്ക് തോന്നി... മഴയില്‍ കുതിര്‍ന്നു നിന്നപ്പോഴും ആ ചോദ്യം നന്ദനയുടെ മനസ്സില്‍ മുഴങ്ങലിച്ചു... "ഇയാളെ തന്നെ ഭര്‍ത്താവ് ആക്കുമോ താന്‍........"

മഴയില്‍ നിന്ന് കേറി അവിടിരുന്നപ്പോഴും അതെ ചോദ്യം തന്നെ ആരുന്നു മനസ്സില്‍.. അങ്ങനെ ഇരുന്നു... എണീറ്റത് രാവിലെ ആണ്.. പ്രഭാതം കുളിച്ചൊരുങ്ങി മണവാട്ടിയെ പോലെ നിക്കുന്നു... പെട്ടെന്ന് പോയി ഫോണ്‍ എടുത്തു നോക്കി , ഇല്ല ആ ചോദ്യം കഴിഞ്ഞു വേറെ മെസ്സേജ് ഒന്നും അയാള്‍ അയച്ചിട്ടില്ല...ആരായിരുന്നു അയാള്‍ ...ഇനി ശരിക്കും മരിച്ചു കാണുമോ ???

അപ്പോള്‍ ആണ് പതിവ് ഗുഡ്‌നൈറ്റ്‌ വന്നില്ലലോ എന്നുള്ളതു അവള്‍ മനസ്സിലാക്കിയത്‌. ആ അപരിചിതന്‍റെ മെസ്സെജിലൂടെയുള്ള സഞ്ചാരത്തിനിടെ താന്‍ അത് വിട്ട് പോയിരിക്കുന്നു... കുറച്ചു നേരത്തേക്ക് അവളുടെ മനസ്സ് അസ്വസ്ഥതമാകുന്നത് അവള്‍ അറിഞ്ഞു. എന്താണ് തന്നെ അസ്വസ്ഥ ആക്കുന്നത് ആ മനുഷ്യന്റെ ചിന്തയോ അതോ ഭര്‍ത്താവിന്റെ മെസ്സേജ് വരാത്തതോ.........എന്താണ് എന്ന് മനസ്സിലാകുന്നില്ല...

വീണ്ടും ഒരു മെസ്സേജ് വന്ന ശബ്ദം ആണ് അവളെ  ചിന്തകളില്‍നിന്നും നിന്നും പിടിച്ചു ഉണര്‍ത്തിയത്
അത് തുറന്നു നോക്കി അതെ തന്റെ ഭര്‍ത്താവിന്റെ മെസ്സേജ് ... "goodmorning dear.. How was your yesterday ?"

ചങ്ങല

ഇരുട്ടിന്‍റെ മടിത്തട്ടില്‍ ഒളിചിമ്മി
എത്തുന്ന വെയിലും
തിളയ്ക്കുന്ന വെയിലിനെ ചിരിപ്പിക്കാന്‍
എത്തുന്ന കാറ്റും...
കാറ്റിനെ കൊതിപ്പിച്ചു കൊണ്ട്
കൊഞ്ചി ഒഴുകുന്ന പുഴയും
എന്റെ സ്വപ്നങ്ങളില്‍ വിരുന്നിനായി
വരുന്ന മാലാഖമാരും
എല്ലാം എന്നോട് മന്ത്രിക്കുന്നു
എന്റെ ഏകാന്ത വീഥിയെ
ചങ്ങലക്കിടാന്‍ ആരോ വരുന്നു എന്ന്....

Sunday 10 June 2012

മുഖങ്ങള്‍

നിന്‍റെ ഓരോ വാക്കിനും ഓരോ മുഖങ്ങള്‍
ഓരോ മുഖങ്ങള്‍ക്കും ഓരോ   മന്ദഹാസങ്ങള്‍
ഓരോ  മന്ദഹാസത്തിനും ഓരോ നിറങ്ങള്‍
ഓരോ നിറങ്ങള്‍ക്കും ഓരോ ചാരുതകള്‍
ഇവയെല്ലാം സ്വന്തമാക്കാനായി ഞാനും
എന്നും നിന്‍റെ പുറകെ...........

മടി



ഭയങ്കര മടി
എണീക്കാന്‍ മടി
നടക്കാന്‍ മടി
എഴുതാന്‍ മടി
ഇപ്പൊ മടിയും ഞാനും
മത്സരത്തില്‍ ആണ്
ആരു ജയിക്കും ന്നു
അങ്ങനെ മടിപിടിച്ചു ഇരുന്നപ്പം
മടിക്കു തന്നെ സംശയം
ശരിക്കും ആര്‍ക്കാണ്‌ മടി കൂടുതല്‍
എനിക്കോ അതോ മടിക്കോ

Saturday 9 June 2012

ചിന്ത

മുന്‍ജന്മ പുണ്യം പോലെ
നീ എന്നില്‍ വന്നണഞ്ഞു
എന്നെ വേണ്ടാന്നു വെച്ചു
നീ എന്നില്‍ നിന്നും നടന്നു
അകന്നപ്പം മുന്‍ജന്മശാപം
എന്ന് ഓര്‍ത്തു ഞാന്‍
സ്വയം എന്നെ ആശ്വസിപ്പിച്ചു
ഇപ്പൊ നീ വീണ്ടും വന്നപ്പോ
എന്താണ് ഞാന്‍ കരുതേണ്ടത്.......

Friday 8 June 2012

ചിത്രശലഭം


പാറി പറന്നൊരു ചിത്രശലഭം ഞാന്‍
വനാന്തരങ്ങളില്‍ ഞാന്‍ പാടി നടന്നു
പൂവുകള്‍ എന്നെ നോക്കി കാമിച്ചു
വണ്ടുകള്‍ എന്നെ നോട്ടമിട്ടു
ഞാനോ അലയുന്നു
എന്നെ ആദ്യം മോഹിപ്പിച്ച
ആ പൂവിനെ തേടി........

Wednesday 6 June 2012

ഇരുട്ടു

നിന്റെ പ്രണയം എനിക്ക്
സമ്മാനിച്ചത്‌ ഇരുട്ടു ആണ്
ഇപ്പൊ ഞാന്‍ ആ ഇരുട്ടിനെ
സ്നേഹിക്കുന്നു കാരണം
ഇരുട്ടില്ലാതെ എനിക്ക് ഒരിക്കലും
നക്ഷത്രങ്ങളെ കാണാന്‍
സാധിക്കില്ലലോ................

Tuesday 5 June 2012

എന്‍റെ നിഴല്‍

എന്‍റെ നിഴല്‍ എന്നും എന്‍റെ കൂടെ ഉണ്ട്
ഞാന്‍ നിന്റെ ഓര്‍മ്മകളില്‍
മനം നൊന്ത് ഏകാന്തതയുടെ
മടിത്തട്ടില്‍ ഇരിക്കുമ്പോള്‍
എനിക്കൊരു താങ്ങായി
തണലായി എന്‍റെ നിഴല്‍
എന്നും എന്നോടൊപ്പം ഉണ്ട്
ശബ്ദം ഉണ്ടാക്കാതെ
എന്നെ വിട്ടു പോകാതെ...

കരിയിലകള്‍


കരിയിലക്കും പറയാന്‍
ഒരു പിടി ഓര്‍മ്മകള്‍ ഉണ്ടാകില്ലേ
ഇന്നലെ അഹങ്കാരിച്ചുന്ന കഥ
പുതു നാമ്പായി പൊട്ടി മുളച്ച
അത് പിന്നെ സുന്ദരനായ ഇല
ആയ കഥ, താന്‍ ഇല്ലെങ്കില്‍
ഈ മരം പോലും വികൃതം
എന്ന് ചിന്തിച്ചിരുന്ന ആ
കാലത്തിന്റെ കഥ
അവസാനം ഞെട്ട് അറ്റു
താഴെ വീണപ്പോ ഉള്ള വേദന
അവസാനം ആ കരിയിലയുടെ
ജീവിതം കുറെ ഓര്‍മ്മകളുമായി
അഴുകി തീരുന്നു..........


നിന്‍റെ കാല്‍പാടുകള്‍

നിന്‍റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന്
പിന്തുടര്‍ന്ന് എനിക്ക് എന്റെ
കാല്‍പാടുകള്‍ നഷ്ടമായിരിക്കുന്നു
ഇപ്പോള്‍ എന്‍റെ നിഴല്‍ പോലും
എന്നെ പരിഹസിക്കുകയാണ്......

പ്രണയലേഖനം

എനിക്ക് ആദ്യത്തെ പ്രണയലേഖനം തന്ന പയ്യനെ ഇന്നു വീണ്ടും കാണാന്‍ ഇടയായി
ഞാന്‍ പത്തില്‍ പഠിക്കുന്ന കാലം.. കക്ഷി എന്റെ കൂടെ ടുഷന്‍ പഠിക്കുന്ന ആളാണ് , കക്ഷിക്ക് ഇഷ്ടം പറയാന്‍ തിരഞ്ഞെടുത്തത് ഒരു ലെറ്റര്‍ എഴുതി അറിയിക്കം എന്നാ ഓപ്ഷന്‍ ആയിരുന്നു,
ഞാന്‍ ക്ലാസ്സ്‌ കഴിഞ്ഞു അച്ഛന്‍ വരാന്‍ നോക്കി നിക്കുന്ന സമയം നോക്കി ലെറ്റര്‍ എന്റെ ബുക്കിന്റെ മേളിലേക്ക് ഇട്ടിട്ടു നാളെ മറുപടി തരണം എന്നും പറഞ്ഞു ഒറ്റ നടത്തം
പെട്ടെന്നുള്ള വെപ്രാളം കാരണം ആ ലെറ്റര്‍ ദാണ്ടെ താഴെ കിടക്കുന്നു
എടുക്കണം എന്നും ഉണ്ട് വേണ്ട എന്നും ഉണ്ട്, ആദ്യം എടുക്കണ്ട എന്ന് വെച്ച് മാറി നിന്ന്, പിന്നെ ഒരു പേടി വേറെ ആരേലും കണ്ടാലോ ഉണ്ണി എന്ന് എഴുതിട്ടുണ്ടോ അങ്ങനെ എടുത്തേക്കാം എന്ന് വെച്ച് കൈ കൊണ്ട് എടുത്തു ആ ടൈം തന്നെ അച്ഛനും വന്നു
എന്താ കൈയില്‍ എന്ന് ചോദിച്ചു അച്ഛന്‍ ആ ലെറ്റര്‍ വാങ്ങിച്ചു...ഒന്നും
പറയാതെ ഞാനും അച്ഛനും വീട്ടില്‍ വന്നു, അച്ഛനും അമ്മയും കൂടി ആ ലെറ്റര്‍ വായിച്ചു അതും നല്ല ഉച്ചത്തില്‍ ,എന്റെ വീട്ടില്‍ അച്ചാമ്മ അച്ചാച്ചന്‍ അങ്ങനെ എല്ലാരും ഉള്ള സമയം
വായിച്ചിട്ട അച്ഛന്‍ പറഞ്ഞു നല്ല ഭാവന,അതിലെ ഓരോ വാക്കും പറഞ്ഞു എല്ലാരും കൂടി കൂട്ടച്ചിരി.......
അങ്ങനെ ആദ്യത്തെ പ്രണയ ലേഖനം കാരണം ഞാന്‍ ചമ്മി നാശം ആയി
പിറ്റേ ദിവസം സതീഷ്‌ ചോദിച്ചു എന്റെ മറുപടി ഞാന്‍ പറഞ്ഞു അച്ഛനോട് ചോദിച്ചാ മതി അച്ഛനാ വായിച്ചേ, പിന്നെ ഒരു ലെറ്റര്‍ തരാന്‍ അവനു ധൈര്ര്യം ഉണ്ടായിരുന്നില്ല

ഇന്നു അവനെ വീണ്ടും കണ്ടപ്പോ അമ്മ ചോദിച്ചു ഇതല്ലേ ആ കുട്ടി നിനക്ക് ലെറ്റര്‍ തന്ന ആ സതീഷു
ഞാനും ചമ്മി അവനും...

ആരാധിക


എല്ലാവരും നിന്‍റെ സൌന്ദര്യത്തെ സ്നേഹിച്ചപ്പോ
ഞാന്‍ സ്നേഹിച്ചത് നിന്‍റെ ആത്മാവിന്‍റെ
സൌന്ദര്യം ആയിരുന്നു.........

നിന്‍റെ ഓരോ കാര്യത്തിനും ഞാന്‍
കുറ്റം കണ്ടുപിടിച്ചത്‌ നീ
ഇനിയും ഉയരങ്ങളില്‍
എത്താന്‍ ആയിരുന്നു..........

അവസാനം നീ എന്നെ വേണ്ടാന്നു
വെച്ചപ്പോളും നീ അറിഞ്ഞില്ല
ഞാന്‍ നിന്‍റെ കടുത്ത
ആരാധിക ആണെന്ന്...... —

വര്‍ണ്ണം

നീ മേഘങ്ങള്‍ക്കൊപ്പം ആകാശത്തേക്ക്
 ഉയര്‍ന്നപ്പോള്‍ നിന്നെ ഞാന്‍ വിലക്കിയത് 
നാളെ ഒരു മഴയായി മാറുമ്പോള്‍
 ഇല്ലാതാവുന്ന മേഘങ്ങളില്‍ നിന്നും 
ഒരു നിമിഷ നേരം കൊണ്ട് വലിയ 
ഒരു താഴ്ചയിലേക്ക് നീ പതിക്കാതിരിക്കാന്‍ 
ആയിരുന്നു........

എന്നാല്‍ നിന്റെ സ്വപ്നങ്ങളുടെ 
വര്‍ണ്ണപ്രപഞ്ചത്തില്‍ 
എല്ലാം മറന്നു നീ പറന്നു നടന്നു..
എന്തിനെന്നറിയാതെ...........
എങ്ങോട്ടെന്നറിയാതെ............

വിധി

വിധി എന്നും ഒരു വില്ലന്‍റെ
വേഷം ആണ് അണിയുന്നത്
വെറുതെ നടക്കുന്ന സമയത്ത്
സ്വപ്നങ്ങളില്‍ വര്‍ണ്ണമഴ
പെയ്യിക്കുന്നു ആ മഴ സ്വന്തമാക്കാന്‍
ഒരുങ്ങുമ്പോള്‍ അതിലെ നിറങ്ങള്‍
എല്ലാം വെറും വര്‍ണ്ണകൂട്ടുകള്‍
ആണെന്ന് പറഞ്ഞു ആ നിറങ്ങള്‍
കൈകളില്‍ നിന്ന് തട്ടി പറിച്ചു
പോകുന്നു...
ചില വഴികളില്‍ ആരും
ഇല്ലാതെ നമ്മളെ എകാന്തയിലേക്ക്
തള്ളി വിടുന്നു
എന്തൊക്കെ സംഭവിച്ചാലും
നമ്മള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ലാതുകൊണ്ട്
നമ്മള്‍ പറയുന്നു എല്ലാം " വിധി

മനസ്സ്

മനസ്സ് ഇപ്പോ ശൂന്യം ആണ്
നിന്നെ കുറിച്ചുള്ള ചിന്തകള്‍ ഇല്ല
ആ ഓര്‍മ്മകള്‍ ഇല്ല
എല്ലാം അറിഞ്ഞിട്ടും നിര്‍വ്വികാരമായി ഇരിക്കാന്‍
നീ ആണ് എന്നെ പഠിപ്പിച്ചത്
നിന്നെ കുറിച്ചുള്ള പുസ്തകം ഞാന്‍
എവിടെ അടച്ചു വെക്കുവാണ്
ഇനി നീ എന്നോട് മിണ്ടുന്ന വരെ
അത് അടഞ്ഞു തന്നെ ഇരിക്കും
ഓര്‍മ്മകളെ അത് വരെ
നിങ്ങള്‍ക്ക് വിട..........

പ്രതീക്ഷ

എന്‍റെ ഏകാന്ത വീഥിയില്‍
നീ വരില്ല എന്ന് എനിക്ക്
അറിയാമെങ്കിലും ഞാന്‍ ഇന്നും
വെറുതെ ആശിച്ചു ഉറ്റുനോക്കുന്നു
വഴിതെറ്റി എങ്കിലും നീ
ഇതു വഴി വന്നാലോ എന്ന്..........


മോഹം

ഈ ശോകമൂക രാവില്‍
ഇന്നും ഒരു ആശ്വാസത്തിനായി
ഞാന്‍ നോക്കുന്നത് നിന്നെയാണ്....
ഒരിക്കലും നീ നോക്കില്ല
എന്ന് അറിയാമായിരുന്നിട്ടും
എന്റെ കണ്ണുകള്‍ ഇന്നും
പിന്തുടരുന്നത് നിന്നെയാണ്
ആശ്വാസവാക്കുകള്‍ കാതില്‍
പതിക്കുബോഴും മനം
കേഴുന്നത് നിന്‍റെ വാക്കിനായ്‌ ആണ്
എല്ലാം വെറുതെ എന്ന് അറിഞ്ഞിട്ടും
വെറുതെ മോഹിക്കുവാന്‍ മോഹം...

പ്രണയം




മഞ്ഞിന്‍റെ കുളിര്‍മ ആണ് എന്‍റെ പ്രണയത്തിനു
മഴവില്ലിന്റെ നിറം ആണ് എന്‍റെ പ്രണയത്തിനു
റോസിന്റെ ഭംഗി ആണ് എന്‍റെ പ്രണയത്തിനു
ആ പ്രണയത്തിന്‍റെ ശോഭയില്‍ എവിടെയും
നീ ആണ് , നീ പറയുന്ന വാക്കുകള്‍ ആണ്
നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ലെന്നു ഞാന്‍....


കാണാതെ കണ്ണില്‍ കണ്ടു ഞാന്‍ നിന്നെ

വരാതെ അരികില്‍ നിന്നു ഞാന്‍ നിന്‍റെ

തൊടാതെ വിരലില്‍ തൊട്ടു ഞാന്‍ നിന്‍റെ

സമ്മതം മൂളാതെ നിന്നെ ഞാന്‍

സ്നേഹിക്കുന്നു ഇന്നും.....

നിന്‍ മോഹ വിഹായസ്സില്‍
മനം കുളിര്‍ന്നു ഞാന്‍ നിക്കവേ
എന്‍ മനം വിതുമ്പുന്നു
ഈ മനോഹാരിത എത്ര
നാള്‍ എനിക്ക് സ്വന്തം...
വേര്‍പാടിന്‍റെ വിങ്ങലുകള്‍
എന്‍ ചെവിയില്‍ അലയടിക്കുന്നു....

ഇടി

മഴയുടെ കൂടെയുള്ള ഇടിക്ക്
പറയാന്‍ ഉള്ളത് എന്താരിക്കും
എല്ലാവര്‍ക്കും മഴയെ ആണ്
ഇഷ്ടം എന്ന പരിഭവമോ
അതോ അനുവാദം ഇല്ലാതെ
പെയ്യുന്നതിനുള്ള ദേഷ്യമോ
അതോ മഴയുടെ മനോഹാരിത
കണ്ടുള്ള കൊഞ്ചലോ..........

സ്വപ്നം



നിന്നിലേക്കുള്ള വാതിലുകള്‍
നീ ഓരോന്നായി അടച്ചു
കൊണ്ടിരിക്കുന്നത് ഞാന്‍
അറിയുന്നു, പക്ഷെ നീ
അറിയുന്നില്ല എന്റെ ഈ
നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന്
നാളെ ഒരു പക്ഷെ വെറുതെ
ആ വാതില്‍ വിടവുകള്‍ കൂടി
ഒളിഞ്ഞു നോക്കിയാല്‍ പോലും
കാണാന്‍ വേണ്ടി നിന്നെയും കാത്തു
ഞാന്‍ ഉണ്ടാവില്ല.............




എന്‍റെ സ്വപ്നങ്ങള്‍ക്ക് ഇപ്പോ ഇരുട്ടാണ്
അന്ന് നിന്‍റെ പ്രണയം സമ്മാനിച്ച ഇരുട്ട്
ആദ്യമൊക്കെ അതില്‍ തപ്പി തടഞ്ഞു ഞാന്‍
ഇപ്പോ എനിക്കും ശീലമായിരിക്കുന്നു
ഞാന്‍ ഈ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു
ഇന്നു എനിക്ക് ഭയമാണ് നാളെ
വന്നു ചേരാവുന്ന പകലിനെ ഓര്‍ത്ത്..........

എന്‍റെ ജന്മദിനം



ഇന്നു ഒരു പുതിയ ഉടുപ്പ് ഇട്ട് എന്‍റെ മുമ്പില്‍ കൂടി നടന്നു പോയ ഒരു കുട്ടിയെ കണ്ടപ്പോള്‍ ആണ് ഞാനും ഓര്‍ത്തത്‌ എനിക്കും ഉണ്ടായിരുന്നു അത് പോലെ ഒരു കാലം

പിറന്നാള്‍ നു ഉടുക്കാന്‍ പുതിയ ഉടുപ്പ് കിട്ടിയിരുന്ന കാലം.. പിറന്നാള്‍ ന്റെ അന്ന് രാവിലെ കുളിച്ചു പുതിയ ഉടുപ്പുമായി അമ്പലത്തിലേക്ക്, വഴിയില്‍ കാണുന്നോര്‍ ഇന്നെന്താ പുതിയ ഉടുപ്പാണല്ലോ എന്താ ഇന്നു വിശേഷം

എന്ന് ചോദികുമ്പോ ഇന്നു എന്‍റെ പിറന്നാള്‍ ആണെന്ന് തെല്ല് അഹങ്കാരത്തോടെ പറഞ്ഞിരുന്നത്.
സ്കൂളില്‍ പുതിയ ഉടുപ്പ് കാണുമ്പോള്‍ കൂട്ടുകാരികള്‍ അസൂയയോടെ പറഞ്ഞിരുന്നത്, നല്ല ഉടുപ്പാണല്ലോ ഉണ്ണിമോളെ ആരാ വാങ്ങി തന്നെ ? എന്‍റെ അച്ഛനാ ന്നു പറഞ്ഞിരുന്ന ആ കാലം

ടീച്ചര്‍ ഇടക്ക് ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം ഇന്നത്തെ പിറന്നാള്‍ കുട്ടി പറഞ്ഞോളു എന്ന് പറയുന്നത് മാത്രം ആണ് ഒരു അരോചകം ആയിട്ട് അന്ന് തോന്നിയിരുന്നത്...

പിറന്നാള്‍ വന്നാല്‍ രാവിലെ അമ്മ ചോക്ലാറ്റ്‌ തരും, അച്ഛന്‍ സ്കൂള്‍ എല്ലാര്ക്കും കൊടുക്കാന്‍ ഉള്ള ചോക്ലാറ്റ്‌ തരും , അന്ന് ഞാന്‍ ആണ് എന്‍റെ വീട്ടില്‍ ഹീറോ, പായസം വെക്കും എല്ലാര്ക്കും കൊടുക്കും ,അയലോക്കത്തെ അമ്മച്ചിമാര്‍ പറയും ഉണ്ണിമോള്‍ പുതിയ ഉടുപ്പിട്ട് ഇന്നു നല്ല സുന്ദരി ആയിട്ടുണ്ടല്ലോ...അല്ലേലും ഞാന്‍ സുന്ദരി തന്നെയാ എന്നാകും ഞാന്‍ പറയുക
വൈകുന്നേരം സ്കൂള്‍ വിട്ടു വീട്ടില്‍ വന്നാലും ഒരു രസം തന്നെ ആണ് കളിയ്ക്കാന്‍ കുറെ പേര്‍ ഉണ്ടാകും , ബന്ധുക്കളും കുട്ടികളും, അന്നത്തെ ദിവസം പോകുന്നത് അറിയില്ല.. രാത്രിയില്‍ അവരെല്ലാം ഇനിം വരാട്ടോ എന്ന് പറഞ്ഞു പോകുന്നത് കാണുമ്പോ ദുഃഖം തോന്നും

പിന്നെയും കാത്തിരിക്കുകയായി അടുത്ത ജന്മദിനത്തിനായി............

Monday 4 June 2012

പ്രതീക്ഷ


പ്രതീക്ഷകളുടെ ഒരു വര്‍ണ്ണ കൊട്ടാരം
ആണ് എന്റെ ജീവിതം........
ആദ്യം ഒന്ന് നോക്കി ചിരിച്ചിരുന്നെങ്കില്‍
എന്ന് ആശിച്ചു , അങ്ങനെ
കുറെ പ്രയത്നങ്ങള്‍ക്ക് ഒടുവില്‍നല്ല മനോഹരമായ ഒരു ചിരി  കിട്ടി
അപ്പോള്‍ എന്നും ചിരി കിട്ടണം
എന്നായി ആഗ്രഹം...
എന്നും ചിരിച്ചപ്പോള്‍ ഒരു
മെസ്സേജ് കിട്ടണം എന്നായി
അത് സ്വന്തമാക്കിയപ്പോള്‍ ഒന്ന്
സ്വരം കേക്കണം എന്നായി....
ആ സ്വരം കേട്ടപ്പോള്‍ ഒന്ന്
കാണണം എന്നായി ആഗ്രഹം,
കണ്ടപ്പോള്‍ ജീവിതകാലം
മുഴുവന്‍ വേണം എന്നായി ആഗ്രഹം
ആ ആഗ്രഹം പ്രകടിച്ചപ്പോഴേ
നുള്ളികളഞ്ഞ് വെറുപ്പോടെ
നടന്നു അകലുന്നത് കണ്ടപ്പോള്‍
വീണ്ടും മനസ്സ് ആഗ്രഹിച്ചു
വേറൊന്നും വേണ്ട
പഴേ പോലെ എന്നെ നോക്കി
ഒന്ന് ചിരിച്ചിരുന്നെങ്കില്‍
അത് മാത്രം മതി എന്ന്.....

നാണം

എന്നുള്ളില്‍ ഇന്ന് പൂനിലാവിന്‍ വെളിച്ചം
എന്നെ തഴുകുന്ന കാറ്റുകള്‍ക്ക് ഇന്ന്
നീലകുറിഞ്ഞിതന്‍ സുഗന്ധം

ആരുടെയോ വരവിനായി എന്നുള്ളം തുടിക്കുന്നു
എന്‍റെ ഓരോ നിശ്വാസത്തിലും
നിന്‍റെ ചിലബോലികള്‍
ആരാണ് നീ....
എന്തിനാണ് നിന്‍റെ വരവിനായി എന്‍
കണ്ണ് പിടക്കുന്നത്....

എന്തിനു വേണ്ടി എന്‍ കണ്ണുകള്‍
ഇടകിടക്ക് ആ പാതയോരത്തിലേക്ക്
നീങ്ങുന്നു....

എന്തിനാണ് എന്റെ കവിളുകള്‍
നാണത്താല്‍ ചുവക്കുന്നത്
ആരാണ് നീ....
എന്തിനാണ് നിന്‍റെ വരവിനായി എന്‍
കണ്ണ് പിടക്കുന്നത്....

Sunday 3 June 2012

എന്‍റെ കാമുകന്‍

അവന്‍ എന്നും എന്റെ കാമുകന്‍ ആയിരുന്നു..ഞാന്‍ മറ്റാരെയും സ്നേഹിക്കുന്നത് ഇഷ്ടമല്ലാത്ത എന്റെ കാമുകന്‍..ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ എന്നെ പിന്തുടരുന്ന എന്‍റെ സ്വന്തം കാമുകന്‍....


ജനിച്ചു രണ്ടു വയസ്സ് ആയപ്പോള്‍ എന്‍റെ അച്ഛനെ അവന്‍ വിളിച്ചുകൊണ്ട് പോയി..മരണം എന്ത് ആണെന്ന് പോലും അറിയില്ലാത്ത പ്രായത്തില്‍ അച്ഛന്റെ വിയോഗം എന്നെ കൂടുതല്‍ ബാധിച്ചില്ല..പിന്നെ ഉള്ള എന്‍റെ ജീവിതം അമ്മയും , അമ്മുമ്മയും , സ്കൂളും , പൂക്കളും , പുഴയും ഒക്കെ ആയിരുന്നു...കൂട്ടുകാര്‍ ഒരു മൊബൈല്‍ സ്വപ്നം കണ്ടപ്പോള്‍ ഞാന്‍ സ്വപ്നം കണ്ടത്‌ എന്‍റെ അച്ഛന്‍ ഇപ്പോള്‍ തിരിച്ചു വന്നാല്‍ എങ്ങനെ ഉണ്ടാകും എന്നായിരുന്നു...


അങ്ങനെ എനിക്ക് പതിനഞ്ചു വയസ്സ് ആയപ്പോ എന്‍റെ കാമുകന്‍ ഞാന്‍ നിന്നോടൊപ്പം ഉണ്ടെന്നുള്ള കാര്യം വീണ്ടും അറിയിച്ചു, ഇപ്രാവശ്യം ഇര എന്‍റെ അമ്മ ആയിരിന്നു.. അങ്ങനെ ഞാന്‍ അമ്മയും അച്ഛനും ഇല്ലാത്ത കുട്ടി ആയി.. എന്‍റെ ജീവിതത്തിലേക്ക് ഇരുട്ടു കടന്നു വന്നു...


എന്‍റെ ലോകത്ത് ഞാനും അമ്മുമ്മയും മാത്രമായി.... പ്രായത്തില്‍ കവിഞ്ഞ പക്വത എന്നിലുണ്ടായി.. എന്‍റെ അനാഥത്വം എന്നെ 18 വയസ്സില്‍ സുമംഗലിയാക്കി.. എന്നിലേക്ക് എന്‍റെ ആത്മാവ് വന്നു ചേരുന്നത് ഞാന്‍ അറിഞ്ഞു.. അവന്‍ എന്‍റെ ഇരുട്ടിലേക്ക് വെളിച്ചം കൊണ്ട് വന്നു...എന്‍റെ കുട്ടികാലത്ത് ഞാന്‍ സ്നേഹിച്ച പൂക്കളെയും പുഴയും കൊണ്ടുവന്നു.. അവയെല്ലാം എന്നോട് കിന്നാരം ചൊല്ലി..ജീവിതത്തില്‍ ഞാന്‍ അന്നുവരെ കാണാത്ത നിറങ്ങള്‍ ഞാന്‍ അറിഞ്ഞു..സൗഭാഗ്യങ്ങള്‍ എന്‍റെ മുമ്പില്‍ നൃത്തമാടി...


സന്തോഷം നിറഞ്ഞ എന്‍റെ ജീവിതത്തിലേക്ക് വീണ്ടും എന്‍റെ കാമുകന്‍ വന്നു , ഒരു അപകടത്തിലുടെഎന്‍റെ ജീവിത്തിലെ വെളിച്ചം അടച്ചു കൊണ്ട് എന്‍റെ പ്രിയതമനെ അവന്‍ കൊണ്ടുപോയി....... അങ്ങനെ 20 വയസ്സില്‍ ഞാന്‍ വിധവ ആയി. പ്രിയതമന്‍റെ വേര്‍പാട് എന്‍റെ മാനസിക നില തന്നെ തെറ്റിച്ചു... മരണത്തെ പുല്‍കാന്‍ എന്‍റെ മനസ്സ് വെമ്പല്‍ കൊണ്ടു


പക്ഷെ എന്‍റെ വയറ്റിലെ കുഞ്ഞു സ്പന്ദനങ്ങള്‍ വീണ്ടും എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചു...എന്റെ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം മറ്റെല്ലാ ദുഖങ്ങളും മറക്കാന്‍ എന്നെ പ്രേരിപ്പിച്ചു... അവന്റെ ഓരോ ചുവടുകളിലും ഞാനും ചുവടു വെച്ചു.. എന്റെ കാമുകനെ ഞാന്‍ വീണ്ടും ഭയക്കാന്‍ തുടങ്ങി... ഞാന്‍ അവനോട് എന്നും കരഞ്ഞു അപേക്ഷിച്ചിരുന്നു എന്റെ കുഞ്ഞിനെ നീ കൊണ്ടുപോകല്ലേ എന്ന്.. പക്ഷെ എന്നോടുള്ള അവന്റെ സ്വാര്‍ത്ഥ പ്രണയത്തില്‍ എന്റെ കുഞ്ഞും ബലിയാടായി.. എന്റെ കുഞ്ഞിന്റെ വേര്‍പാട് എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു... ദേഷ്യത്തില്‍ ഞാന്‍ പുലമ്പി .." ഹെ നീചനായ കാമുകാ നീ എന്റെ പ്രണയത്തിനു അര്‍ഹന്‍ അല്ല....നിന്നെ ഞാന്‍ വെറുക്കുന്നു" ..


ജീവിതം തകര്‍ന്നു നില്‍ക്കുന്ന ആ അവസ്ഥയില്‍ എന്റെ സഹപാഠിയുടെ സ്നേഹം ഞാന്‍ അറിഞ്ഞു, എന്റെ എല്ലാ കാര്യത്തിലും അവന്‍ വളരെ ശ്രദ്ധയോടെ കൂടെ നിന്ന് പരിചരിച്ചു... ഒരു പരിധി വരെ ഞാന്‍ ഒരു മുഴു ഭ്രാന്തി ആവാതിരിക്കാന്‍ അത് സഹായിച്ചു.. പക്ഷെ എന്‍റെ ജീവിതത്തിലേക്ക് ഒരു സാന്ത്വനമായി ഒരു കൈ അവന്‍ നീട്ടിയപ്പോ ഞാന്‍ വീണ്ടും ഞെട്ടി... എന്റെ കാമുകന്റെ അടുത്ത ഇര ആവാന്‍ ആ സുഹൃത്തിനെ അനുവദിക്കാന്‍ എനിക്ക് കഴിയുമാരുന്നില്ല...പക്ഷെ എന്റെ ഒരു ഒഴിവുകളും എന്‍റെ കൂട്ടുകാരന്‍ വകവെച്ചില്ല


നാളെ എന്റെ കല്യാണം ആണ്... എന്റെ കാമുകന്‍ ഇനി ഒരാളെ കൂടി കൊണ്ട് പോകുന്നതിനു മുമ്പ് ഞാന്‍ അവനിലേക്ക് പോകുകയാണ്... എന്റെ പ്രിയതമന്‍ ,കുഞ്ഞു, അമ്മ, അച്ഛന്‍ , എല്ലാവരും എന്നെ മാടി വിളിച്ചു...


അതെ ഞാന്‍ നടന്നടുക്കുകയാണ്.... എന്റെ കാമുകനിലേക്ക്... അവന്‍ വിളിക്കാതെ........ഇനി ഒരിക്കലും എന്റെ കാമുകന് എന്നെ സ്നേഹിച്ചു തോല്‍പ്പിക്കാന്‍ പറ്റില്ല... ഇവിടെ എനിക്ക് എല്ലാവരും ഉണ്ട് , എല്ലാവരും എന്റെ സ്വന്തം......

Friday 1 June 2012

പാദസ്വരം






എന്‍റെ പൊട്ടിയ ഹൃദയം തുന്നിക്കൂട്ടവേ

നിന്‍ കൊലുസിന്‍ കൊഞ്ചല്‍ ഞാന്‍ കേട്ടു

ആ കൊഞ്ചല്‍ എന്നിലേക്ക് അടുക്കുന്നു എന്ന്

അറിഞ്ഞു എന്‍ഹൃദയം വിങ്ങുന്നത് 

ഞാന്‍ അറിഞ്ഞു.......


വീണ്ടും ആ ചേലൊത്ത കാലിന്റെ ചവിട്ടെല്‍ക്കാന്‍
ആണല്ലോ എന്‍റെ ഹൃദയത്തിന്റെ വിധി എന്ന്
അറിയാമെങ്കിലും ഞാന്‍ ചിരിച്ചു......
നീ എന്നെ ചവിട്ടി പോകുബോഴും ആ
കൊലുസ് കൊഞ്ചലോടെ എന്നെ നോക്കി
ചിരിക്കുമല്ലോ എന്നോര്‍ത്ത്.............

തനിയെ



അടച്ചിട്ട ഈ വാതില്‍ പടിയില്‍

ഇന്നും ഞാന്‍ വന്നു നിന്ന്

നിന്നെ ഒന്ന് കാണുവാനായി

മുട്ടി വിളിക്കണം എന്ന് ഉണ്ടെങ്കിലും

നിന്‍റെ സന്തോഷ നിമിഷങ്ങള്‍

ഒരു നിമിഷത്തെക്കു പോലും

നഷ്ടപെടാതിരിക്കാന്‍ ഞാന്‍

നടന്നു അകന്നു...........